നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: കുഞ്ഞിനെ ഉപദ്രവിക്കുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ സെല്ലിനെ അറിയിച്ചിരുന്നു; നിർണായക ശബ്ദരേഖ പുറത്ത്
നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ നിർണായക ശബ്ദ സന്ദേശം പുറത്ത്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ സെല്ലിൽ അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മൂമ്മ ആണ് ഹെല്പ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നത്. അഖിലയുടെ അമ്മ റീന ആണ് മെയ് മൂന്നിന് ഹെൽപ് ലൈനിൽ വിവരം അറിയിച്ചത്. 16 മിനിറ്റ് നീണ്ട ശബ്ദ സന്ദേശം ആണ് പുറത്ത് വന്നിരിക്കുന്നത്. മെയ് രണ്ടിന് നെടുമങ്ങാട് പോലീസിലും പരാതി നൽകിയിരുന്നു.
പരാതി അറിയിച്ച് 26-ാം ദിവസം ആണ് കുട്ടി കൊല്ലപ്പെടുന്നത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ ഇവർ ആവശ്യമായ നടപടികൾ എടുത്തിരുന്നില്ല. പരാതിയിൽ ഒരു തുടർനടപടിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.
കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം. കുഞ്ഞിന്‍റെ അമ്മയുടെ പങ്കാളി അഷ്ക്കര്‍, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികള്‍. അഷ്ക്കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. മാസങ്ങളോളം അതിക്രൂരമായ മർദനമാണ് കുട്ടി നേരിട്ടിരുന്നത്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.