മുസ്ലിം ലീഗ് നേതാവിന്റെ പരാമർശം: മനസിൽ ഇപ്പോഴും വേദനയുണ്ട്, ഖേദം അംഗീകരിക്കാൻ കഴിയില്ലെന്ന് യു പ്രതിഭ
തനിക്കെതിരായ മുസ്ലിം ലീഗ് നേതാവിന്റെ പരാമർശം കേട്ടപ്പോൾ ആദ്യം ഞെട്ടിപ്പോയെന്നും ഇപ്പോഴും മനസ്സിൽ വേദനയുണ്ടെന്നും കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ. കൺവെൻഷനിൽ ആരും ലീഗ് നേതാവിനെ തിരുത്തി പറഞ്ഞില്ല. വിവാദമായപ്പോൾ ആണ് ഖേദം പ്രകടിപ്പിച്ചതെന്നും യു പ്രതിഭ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം.
ഖേദം അംഗീകരിക്കാൻ കഴിയില്ല. പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തിൽ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാർമികതയെ ചോദ്യം ചെയ്ത് തകർത്തു കളയാമെന്നാണ് ചിലർ കരുതുന്നത് എന്നും യു പ്രതിഭ പറഞ്ഞു.
നല്ല സങ്കടമുണ്ട്. ഞാൻ ഞെട്ടിപ്പോയി ഇത് കേട്ടപ്പോൾ. ഇത് കേവലമായൊരു മാപ്പ് പറച്ചിലിൽ തീരില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാനാണ് പറഞ്ഞിരിക്കുന്നത്. ഈ കറ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും പോകില്ല. ഏത് ജോലി ഒരു സ്ത്രീ ചെയ്താലും അതിന് മഹത്വമുണ്ട്. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന സർക്കാരാണിതെന്നും യു പ്രതിഭ പറഞ്ഞു.