മുത്തങ്ങ കേസ്; ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് എം. ഗീതാനന്ദനും മറ്റ് പ്രതികളും
മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട എം. ഗീതാനന്ദൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കൽപ്പറ്റ സെഷൻസ് കോടതി വിധി റദ്ദാക്കണമെന്നും അഞ്ച് വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.കേസിൽ ശിക്ഷിക്കപ്പെട്ട ബിനു, രമേശൻ, അനിൽകുമാർ എന്നിവരും പ്രത്യേകം അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിൽ സിബിഐ അന്വേഷണം നടത്താൻ നിയമപരമായ അധികാരമില്ലായിരുന്നുവെന്നും അതിനാൽ കൽപ്പറ്റ സെഷൻസ് കോടതിയിൽ നടന്ന വിചാരണ നിയമവിരുദ്ധമാണെന്നും അപ്പീലിൽ വാദിക്കുന്നു. ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്നും പ്രതികൾ ചൂണ്ടിക്കാട്ടുന്നു.
കേസിലെ തെളിവുകളുടെ പകർപ്പ് നൽകാതെയാണ് വിചാരണ നടത്തിയതെന്നും ഇത് നീതിപൂർവമായ വിചാരണയ്ക്കുള്ള അവകാശത്തെ ബാധിച്ചുവെന്നും ഹർജിയിൽ പറയുന്നു. പ്രധാന സാക്ഷിയായ പി. കെ. ശശീന്ദ്രന്റെ മൊഴികളിൽ പരസ്പര വിരുദ്ധതകളുണ്ടെന്നും അപ്പീലിൽ ആരോപിക്കുന്നു.കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരായ ഈ അപ്പീലുകൾ ഹൈക്കോടതി പരിഗണിക്കും