അമിത്ഷായുടെ മുമ്പില്‍ എം വി ഗോവിന്ദന്‍ ഒന്നുമല്ല; റിയാസ് റോഡിലെ കുഴികളടക്കാന്‍ നോക്ക്: കെ സുരേന്ദ്രന്‍

 

അമിതിഷായുടെ മുമ്പില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒന്നുമല്ലന്നും, മന്ത്രിറിയാസ് വടക്കോട്ട് നോക്കി നടക്കാതെ റോഡിലെ കുഴികള്‍ അടക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി എം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബി ജെ പി ഭയക്കുകയാണെന്നും എം വി ഗോവിന്ദന്‍ നയിക്കുന്ന യാത്ര തൃശൂര്‍ വിടുമ്പോള്‍ അമിത്ഷ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് അത് കൊണ്ടാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

‘ കേരളത്തില്‍ ഇനിയും ബി ജെ പി നേതാക്കളെത്തും, വന്‍ പൊതുസമ്മേളനത്തെയാണ് മാര്‍ച്ച് അഞ്ചിന് തൃശുരില്‍ അമിത് ഷാ അഭിസംബോധന ചെയ്യാന്‍ പോകുന്നത്. അമിത്ഷാ വരുന്നതില്‍ മത ഭീകരവാദികള്‍ക്ക് വെപ്രാളമാണ്. മുഹമ്മദ് റിയാസ് വടക്കോട്ട് നോക്കിയിരിക്കാതെ റോഡിലെ കുഴിയടക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ പരക്കെ തട്ടിപ്പ് നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടന്നത് ശതകോടികളുടെതട്ടിപ്പാണ്. കൊളളയടിച്ചതുമുഴുവനും സാധാരണക്കാരുടെ പണമാണ്. എം വി ഗോവിന്ദന്റെ യാത്ര നടക്കുമ്പോള്‍ സി പിഎം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. അത് കൊണ്ട് പ്രതിരോധയാത്ര എന്ന പേര് തന്നെ അന്വര്‍ത്ഥമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.