{"vars":{"id": "89527:4990"}}

മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍; നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ട...സാമാന്യ മര്യാദയാകാം

 
സി പി എമ്മിനെ കടന്നാക്രമിക്കുന്ന മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമങ്ങള്‍ തങ്ങളെ സഹായിക്കേണ്ടതില്ലെന്നും സാമാന്യം മര്യാദ പുലര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ പലതും ശരിയല്ല. പാര്‍ട്ടിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. കൊല്ലം ജില്ലാ സമ്മേളനത്തില്‍ താന്‍ സംസാരിച്ചതിനെ പോലും തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി. അദ്ദേഹം പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ശക്തമായ വിമര്‍ശനമാണ് പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങള്‍ക്ക് എതിരെ ഉന്നയിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന സമീപനത്തിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു. പാളയം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിലും അദ്ദേഹം പ്രതികരണം അറിയിച്ചു. പാളയം ഏരിയ സമ്മേളനത്തിന് വേദി കേട്ടിയ സംഭവത്തില്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് ഇനി തീരുമാനിക്കേണ്ടത്. റോഡുകള്‍ തടസപ്പെടുത്തുന്ന പരിപാടികള്‍ക്ക് പാര്‍ട്ടി എതിരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പന്‍ ജയം നേടിയെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലും മാധ്യമങ്ങളെ എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. വ്യാപകമായ പ്രചാരവേലയാണ് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സംഘടിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് നില ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.