ഷെഹലക്ക് വേണ്ടി ഉയർന്ന ശബ്ദത്തിന് അംഗീകാരം; നിദ ഫാത്തിമക്ക് യംഗ് ഇന്ത്യ പുരസ്‌കാരം

ബത്തേരി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിലെയും അധ്യാപകരുടെയും അനാസ്ഥ പുറംലോകത്തോട് വിളിച്ചു പറയുകയും മരിച്ച ഷെഹലക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്ത നിദ
 

ബത്തേരി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിലെയും അധ്യാപകരുടെയും അനാസ്ഥ പുറംലോകത്തോട് വിളിച്ചു പറയുകയും മരിച്ച ഷെഹലക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്ത നിദ ഫാത്തിമക്ക് യംഗ് ഇന്ത്യ പുരസ്‌കാരം. മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ അർഹയായത്.

പ്രശസ്തി പത്രവും ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറിലാണ് പുരസ്‌കാരം നിദക്ക് സമർപ്പിക്കുകയെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നിദ ഫാത്തിമ

ഷെഹലയുടെ മരണത്തിന് പിന്നാലെ അധ്യാപകർ ഷെഹലയോട് കാണിച്ച അനാസ്ഥ മാധ്യമങ്ങളിലൂടെ നിദ വിളിച്ചു പറഞ്ഞിരുന്നു. കൂടാതെ സ്‌കൂളിലെ അസൗകര്യങ്ങളെക്കുറിച്ചും കുട്ടികൾ നേരിടുന്ന വേർതിരിവിനെ കുറിച്ചുമൊക്കെ യാതൊരു ഭയമോ പതർച്ചയോ കൂടാതെ നിദ പുറംലോകത്തോട് വിളിച്ചു പറഞ്ഞു. ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിനെതിരെ സമരം നടന്നപ്പോൾ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു