സർക്കാർ പരിപാടികളോട് ഇനി സഹകരിക്കില്ല; മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ല: സതീശൻ
 

 

ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ല. നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷം ഇന്ന് സഭയിൽ ബഹളം വെച്ചത്. ഇതോടെ സഭ സമ്മേളിച്ച് ഒമ്പത് മിനിറ്റിനുള്ളിൽ പിരിയുകയായിരുന്നു

കെകെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ലെന്ന് സതീശൻ പറഞ്ഞു. സ്പീക്കർ സർവകക്ഷി യോഗം വിളിച്ചത് പ്രശ്‌നങ്ങൾ പരിഹരിക്കാനല്ല. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എഫ് ഐ ആർ ഇട്ടത്. അവകാശസംരക്ഷണത്തിന് വേണ്ടിയാണ് പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ടുപോകുന്നത്. ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎമ്മിന്റെ ഗുണ്ടയെ പോലെയാണ് പെരുമാറിയത്

എംഎൽഎമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതി കിട്ടുക. ഒരു ഒത്തുതീർപ്പിനും ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം ഇല്ല. എത്ര ഒഴിഞ്ഞുമാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുമെന്നും സതീശൻ പറഞ്ഞു.