{"vars":{"id": "89527:4990"}}

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല; വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍

 

വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീര്‍പ്പാകാത്തതിന് പുറമേ മുസ്ലീം ലീഗുമായും തര്‍ക്കമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്തലീഗ് പകരം ഫിഷറീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഫിഷറീസ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഗ്യാരന്റികള്‍ക്കും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും വേണ്ട അധിക പണം കണ്ടെത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിലുളള വെല്ലുവിളിയാണ്.

അതേസമയം, രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയില്‍ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ജൂണ്‍ 15ന് തുടങ്ങും. സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്‌കൂള്‍ പാചക തൊഴിലാളികള്‍, അംഗന്‍വാടി ജീവനക്കാര്‍, പ്രീപ്രൈമറി സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരുടെ വേതനം 1000 രൂപയായി വര്‍ധിപ്പിക്കാനും ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

വയോജന വകുപ്പ് രൂപീകരണത്തിന് മുന്നോടിയായി പഠനം നടത്തും. ഏറ്റവും മാതൃകാപരമായ രീതിയില്‍ വയോജന ക്ഷേമം നടപ്പിലാക്കാനാണ് പദ്ധതി.
ആശാവര്‍ക്കര്‍മാരുടെ ഓണററേറിയം 3000 രൂപ വര്‍ധിപ്പിച്ച് 12000 രൂപയാക്കി. അടിസ്ഥാന വിഭാഗഭങ്ങളില്‍പ്പെട്ട മറ്റ് മേഖലകളിലും വേതന പരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി ജെയ്ജി ബാബുവിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി ടി.ആസിഫലിയേയും നിയമിച്ചു ലോകായുക്ത, വിവരാവകാശ കമ്മീഷന്‍ നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അറിയിക്കുന്നത് വരെ തീരുമാനം എടുക്കരുതെന്ന് ഗവര്‍ണറെ അറിയിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. മെയ് 21ന് പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ഇതിനായി സഭ ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.22ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും 29ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും നടക്കും. പുതുക്കിയ ബജറ്റ് അവതരണ
തീയതി നിശ്ചയിച്ചിട്ടില്ല.