{"vars":{"id": "89527:4990"}}

വെമ്പായത്തെ ബാർ പെട്രോൾ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

 

തിരുവനന്തപുരം വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോൾ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫൽ ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്ത് നിന്ന് മതിൽ ചാടി രണ്ട് കിലോമീറ്റർ അകലെയുള്ള ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഇയാളെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ എത്തിച്ചത്. നൗഫലിന്റെ ശരീരത്തിൽ 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടൻ ചികിത്സ തേടാതെ കുളത്തിൽ ചാടിയതുമൂലം ഉണ്ടായ അണുബാധയാണ് നൗഫലിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റയുടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് വിവരം.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തകർക്കത്തെത്തുടർന്നാണ് ആക്രമണമുണ്ടായത്. ആദ്യം നവാസും പിന്നീട് തീയിട്ട പ്രതി അനീഷും മരിച്ചിരുന്നു. ഇവർക്കൊപ്പം ബാറിലുണ്ടായിരുന്ന തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് സംഭവശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.