{"vars":{"id": "89527:4990"}}

ഒന്നര വയസ്സുകാരന്റെ കൊലപാതകം: നെടുമങ്ങാട് കനത്ത ജനരോഷത്തിനിടെ പ്രതി അഷ്കറുമായി തെളിവെടുപ്പ് നടത്തി

 

നെടുമങ്ങാട്: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഭർത്താവും പ്രതിയുമായ അഷ്കറിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കനത്ത ജനരോഷവും നാട്ടുകാരുടെ പ്രതിഷേധവും കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് നെടുമങ്ങാട് പോലീസ് പ്രതിയെ വാടകവീട്ടിൽ എത്തിച്ചത്. പ്രതിഷേധ സൂചനയായി പ്രതിയുടെ ടാക്സി കാർ നേരത്തെ അജ്ഞാത സംഘം അടിച്ചുതകർത്തിരുന്നു.

​കുഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് തലയ്ക്ക് ശക്തമായി അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ സാധനങ്ങളും കയ്യിലിട്ടിരുന്ന പ്ലാസ്റ്ററും വീടിന്റെ വിവിധ ഭാഗങ്ങളിലായി കത്തിക്കാനും തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി തെളിവെടുപ്പിൽ വ്യക്തമായി. റബ്ബർ തോട്ടത്തിന് നടുവിലുള്ള ഒറ്റപ്പെട്ട ഈ വാടകവീട്ടിൽ വെച്ച് കഴിഞ്ഞ രണ്ടുമാസമായി കുഞ്ഞ് ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

​കുഞ്ഞിന്റെ ശരീരത്തിൽ ആന്തരിക രക്തസ്രാവത്തിന് പുറമെ ജനനേന്ദ്രിയത്തിൽ അടക്കം മാരകമായ ക്ഷതങ്ങളും 51-ഓളം മുറിവുകളും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ കാണുമ്പോൾ തന്നെ കുഞ്ഞ് ഭയന്ന് നിലവിളിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. പ്രതി കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുള്ള വിവരം അമ്മയായ അഖിലയ്ക്ക് അറിയാമായിരുന്നുവെന്നും, സംഭവദിവസം തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയ അമ്മയുടെ പങ്കിനെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.