തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ ബഹളം; സ്പീക്കറുടെ ഡയസ് വളഞ്ഞു
സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നത് വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് വേണമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
ചോദ്യോത്തര വേളക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. സ്പീക്കർ ചെയറിലേക്ക് എത്തിയ സമയം മുതൽ പ്ലക്കാർഡുകളുമേന്തി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റ് മുദ്രവാക്യം മുഴക്കി. ഡയസിന് സമീപത്ത് എത്തി ഇവർ പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ ദിവസം സഭയുടെ ഗ്യാലറിയിൽ വിദ്യാർഥികൾ ഉണ്ടായിരുന്ന സമയത്ത് സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതോടെ ക്ഷുഭിതനായ സ്പീക്കർ ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പറഞ്ഞു.