{"vars":{"id": "89527:4990"}}

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി പിടിയില്‍

 

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. മുഹമ്മദ് റോഷന്‍ എന്നയാളെ അങ്ങാടിപ്പുറത്ത് നിന്നാണ് പിടികൂടിയത്. 

വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ചു 15 കോടി രൂപ വേണമെന്ന് പ്രതി ആവശ്യപ്പെട്ടതായാണ് എഫ്‌ഐആര്‍. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷന്‍ ഒളിവിലായിരുന്നു.

Shan shanu എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു സാദിഖലി തങ്ങള്‍ക്കെതിരായ പ്രചാരണം. മാര്‍ച് 21നായിരുന്നു പോസ്റ്റ്. എന്നാല്‍ ജനുവരി 31ന് മുഹമ്മദ് റോഷന്‍, മോയീന്‍ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തല്‍മണ്ണയിലെ മാളില്‍ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങളും വീഡിയോയും കാണിച്ചു പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ 15 കോടി രൂപ വേണമെന്ന് ആയിരുന്നു ആവശ്യം. പണം കൊടുത്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, ഇക്കാര്യം പുറത്തു പറഞ്ഞാലോ, പരാതിപ്പെട്ടാലോ തന്നെ വധിക്കുമെന്നും മോയീന് അലി തങ്ങള്‍ പരാതിയില്‍ പറയുന്നു.

പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയാണ് മാര്‍ച്ച് 21ന് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടെന്നും പരാതിയിലുണ്ട്. കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ മുസ്ലീം ലീഗിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം വിവാദമായതോടെ shan shanu എന്ന ഫേസ്ബുക്ക് അക്കൗണ്ട് അപ്രതീക്ഷ്യമായിരുന്നു