പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസ്: പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി
May 15, 2025, 10:42 IST
പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ റിതു ജയനെതിരെയാണ് കാപ്പ ചുമത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കലക്ടർ എൻഎസ്‌കെ ഉമേഷാണ് ഉത്തരവിട്ടത്. 2025 ജനുവരി 16ന് ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയൽവാസികളുടെ വീട്ടിൽ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകൾ വിനീഷ എന്നിവരെയാണ് റിതു ജയൻ കൊലപ്പെടുത്തിയത്. ഭാര്യയെ മർദ്ദിച്ചത് തടഞ്ഞ വിനീഷയുടെ ഭർത്താവ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ജിതിൻ നാലുമാസത്തെ ആശുപത്രി വാസത്തിന്‌ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പതിനൊന്നും ആറും വയസ്സുള്ള വിനീഷയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയൻ. വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് റിതുവിനെതിരെ കാപ്പ ചുമത്തിയത്.