ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു
തിരുവനന്തപുരം വഞ്ചിയൂരിൽ പിതാവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃഥ്വിക്(28) ആണ് മരിച്ചത്. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് ഹൃഥ്വിക് നടത്തിയ ആക്രമണത്തിൽ സഹികെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതും മരണം സംഭവിച്ചതും
ഒക്ടോബർ 9നായിരുന്നു സംഭവം. വഞ്ചിയൂരിലെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഹൃഥ്വിക് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനയാനന്ദ്(52) സംഭവത്തിന് ശേഷം പോലീസിൽ കീഴടങ്ങിയിരുന്നു.
ഹൃഥ്വിക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നു. അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് ഇയാൾക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ തന്റെ ജന്മദിനത്തിന് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന വാശിയാണ് ആക്രമണത്തിൽ കലാശിച്ചത്.