ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ ശിവഗിരിയിൽ ഒരേ വേദിയിൽ പിണറായിയും സിദ്ധരാമയ്യയും
കർണാടകയിലെ ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയയും. ശിവഗിരിയിൽ 93ാമത് തീർഥാടന സമ്മേളനത്തിനിടെയാണ് ഇരു മുഖ്യമന്ത്രിമാരും ഒരു വേദിയിലെത്തിയത്. സിദ്ധരാമയ്യ സംസാരിക്കുമ്പോൾ താൻ വേദിയിലുണ്ടാകില്ലെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ അറിയിച്ചു
ഒരു മര്യാദകേട് കാണിക്കേണ്ടി വരികയാണ്. കർണാടക മുഖ്യമന്ത്രി സംസാരിക്കുന്ന സമയം താൻ കൂടി വേദിയിലുണ്ടാകേണ്ടതാണ്. മന്ത്രിസഭാ യോഗം ഉള്ളതിനാൽ അതിന് പോകേണ്ടി വരുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പിണറായി വിജയൻ പറഞ്ഞു
ഇന്ത്യയുടെ ബഹുസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് സാധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീനാരായണ ഗുരു ശബ്ദിച്ചിരുന്നു. ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു പ്രവർത്തനം
ബ്രാഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. ശിവഗിരി തീർഥാടനം ഈഴവരുടേത് മാത്രമാകരുതെന്ന് ഗുരു പറഞ്ഞിരുന്നു. സർവമത സാഹോദര്യത്തോടെയാകണമെന്ന് നിർദേശം നൽകി. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു