പിണറായിയുടെ മുൻ പി.ആർ.ഒ ഇനി ബാലാവകാശ കമ്മീഷനിൽ; എ.സി. അഭിലാഷിന് ഒടുവിൽ നിയമനം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന എ.സി. അഭിലാഷിനെ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ നിയമിച്ച് സർക്കാർ ഉത്തരവായി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അഭിലാഷിനെ വനംവകുപ്പ് പി.ആർ.ഓ ആയി നിയമിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കകം അവിടെനിന്ന് മാറ്റുകയായിരുന്നു.
പിണറായി വിജയന്റെ പി.ആർ.ഒ ആയി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥൻ തന്റെ വകുപ്പിൽ വേണ്ടെന്ന നിലപാട് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സ്വീകരിച്ചതോടെയാണ് അഭിലാഷിന്റെ നിയമനം പ്രതിസന്ധിയിലായത്. തുടർന്ന് 40 ദിവസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സർക്കാരിന്റെ രഹസ്യനീക്കങ്ങളോ തന്ത്രപ്രധാനമായ ഇടപെടലുകളോ ആവശ്യമില്ലാത്ത ബാലാവകാശ കമ്മീഷനിലേക്ക് അഭിലാഷിനെ മാറ്റി നിയമിച്ചുകൊണ്ട് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.