{"vars":{"id": "89527:4990"}}

കേരളത്തിലേക്ക് വീണ്ടും പ്രധാനമന്ത്രി; വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങി എൻഡിഎ

 

നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെ എന്‍ഡിഎ ക്യാംപിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരിലും മോദി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്ററിലെത്തുന്ന മോദി കോട്ട മൈതാനത്ത് 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളും എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. തുടര്‍ന്ന് തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രിയെ കുട്ടനല്ലൂര്‍ ഹെലിപാഡില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തൃശ്ശൂരില്‍ ജില്ല ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഇരുജില്ലകളിലും ഒരുക്കിയിരിക്കുന്നത്.

അതേസമയം നേമം മണ്ഡലത്തിലെ വികസന സംവാദത്തിന് മന്ത്രി വി ശിവന്‍ കുട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് നല്‍കിയ ദിവസം ഇന്നാണ്. എന്നാല്‍ വെല്ലുവിളിയുമായി രംഗത്ത് വന്ന രാജീവ് ചന്ദ്രശേഖര്‍ പിന്നീട് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്ന ദിവസമാണ് എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. അതേസമയം ശിവന്‍ കുട്ടിയേയും രാജീവ് ചന്ദ്രശേഖറിനെയും ഒരു വശത്തിരുത്തി ചര്‍ച്ചക്ക് തയ്യാറെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്റെ പ്രഖ്യാപനം.