{"vars":{"id": "89527:4990"}}

പിഎം ശ്രീ ദേശീയ നയമാണ്; തർക്കങ്ങൾ എൽഡിഎഫും യുഡിഎഫും ചേർന്ന് പരിഹരിക്കട്ടെ: സുരേഷ് ഗോപി

 

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM SHRI) പദ്ധതിയെച്ചൊല്ലി സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷങ്ങൾക്കിടയിൽ രാഷ്ട്രീയ പോര് കടുക്കുന്നതിനിടെ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രം. പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് എൽഡിഎഫും യുഡിഎഫും ചേർന്ന് തീർക്കട്ടെ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

​പിഎം ശ്രീ എന്നത് ഒരു ദേശീയ നയമാണ്. അത് സംസ്ഥാനത്ത് നടപ്പിലാക്കിയാൽ അതിന്റെ ഗുണം ലഭിക്കുന്നത് ഇവിടുത്തെ കുഞ്ഞുങ്ങൾക്കാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

​കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ ഈ പരാമർശം. നിലവിൽ പദ്ധതിയെക്കുറിച്ച് പഠിക്കാൻ നാല് മന്ത്രിമാർ അടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറിനെച്ചൊല്ലിയും, ഫണ്ട് കൈപ്പറ്റിയതുമായി ബന്ധപ്പെട്ടും ഇരുമുന്നണികളും തമ്മിൽ വലിയ രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ്, തർക്കങ്ങളിൽ നിന്നും ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെ മാറ്റിനിർത്തിക്കൊണ്ടുള്ള സുരേഷ് ഗോപിയുടെ ഈ പ്രതികരണം.