പോത്തുണ്ടി സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും; പ്രതി ചെന്താമര
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. ചെന്താമരയാണ് കേസിലെ പ്രതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര പോത്തുണ്ടിയിൽ വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. സജിത കൊല്ലപ്പെട്ട് ആറ് വർഷത്തിന് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയാനൊരുങ്ങുന്നത്
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയെന്ന് സംശയിച്ചായിരുന്നു കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യയുടെ അടക്കം അമ്പതോളം സാക്ഷികളുടെ മൊഴികളും കേസിൽ നിർണായകമായി
ഈ കേസിലെ വിധി വരുന്നതിന് പിന്നാലെ നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികളും ആരംഭിച്ചേക്കും. കഴിഞ്ഞ ജനുവരി 17നാണ് സജിത കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്നത്.