പട്ടാമ്പിയിൽ പൂർണ ഗർഭിണിയായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു; മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ്(29) വെള്ളിയാഴ്ച മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായിരുന്നു. ഫെബ്രുവരി 16 മുതൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായാണ് അഡ്മിറ്റ് ആയത്.
20ന് രാവിലെയോടെ നൗഷിജ കുഴഞ്ഞുവീണു. വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ ചികിത്സക്കിടെ മരണം സംഭവിച്ചു. അതേസമയം നൗഷിജക്ക് താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു
ഒമ്പത് മാസം ഗർഭിണിയായിരുന്ന യുവതിക്ക് മതിയായ ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് പ്രധാന ആരോപണം. 20ാം തീയതി പുലർച്ചെ യുവതിക്ക് അമിത ക്ഷീണവും വേദനയും അനുഭവപ്പെട്ടു. 10 മണിക്ക് ഡോക്ടർ വന്നാലേ നോക്കാനാകൂവെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്. ഇതിനിടെ യുവതി കുഴഞ്ഞുവീണു. പിന്നാലെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.