{"vars":{"id": "89527:4990"}}

സ്‌കൂളില്‍ രാത്രി 10 മണിക്ക് പ്രിന്‍സിപ്പലും മറ്റ് 2 പേരും; നാട്ടുകാര്‍ വളഞ്ഞ് പിടികൂടിയതിന് പിന്നാലെ സസ്‌പെന്‍ഷൻ

 
തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്‌പെന്റ് ചെയ്തു. അമരവിള എല്‍.എം.എസ് എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് ബി ജോണിനെയും പേരിക്കോണം എല്‍.എം.എസ് യു.പി സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ടിനെയുമാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. അമരവിള എല്‍.എം.എസ് എച്ച്.എസ്.എസില്‍, ചോദ്യപ്പേപ്പര്‍ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷം പ്രിന്‍സിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഭവത്തിലാണ് നടപടി. നാട്ടുകാരാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ വളഞ്ഞ് പിടികൂടി പൊലീസില്‍ അറിയിച്ചത്. പ്രിന്‍സിപ്പല്‍ റോയ് ബി ജോണിന് പരീക്ഷാ ചുമതല ഉണ്ടായിരുന്നില്ല. ചോദ്യപ്പേപ്പര്‍ സുരക്ഷക്കായി ലറിന്‍ ഗില്‍ബര്‍ട്ടിനെ അനധികൃതമായി റോയ് നിയമിച്ചതായാണ് വിവരം. ഇവര്‍ രാത്രി സ്‌കൂളിലെത്തിയത് കണ്ട നാട്ടുകാരാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. പ്ലസ് ടു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ മോഷ്ടിക്കാനാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചത്. ഈ സംഭവത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുത്തത്.