{"vars":{"id": "89527:4990"}}

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ചെയർമാന്റെ ഫോൺ പരിശോധിക്കാൻ എസ്‌ഐടി: അന്വേഷണം വ്യാപിപ്പിച്ചു

 

ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുന്നു. ഇതിനായി ചെയർമാന് എസ്‌ഐടി കത്ത് നൽകി. ഉദ്യോഗാർഥികൾ, അവരുടെ ബന്ധുക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

പി.എസ്.സി ആസ്ഥാനത്ത് നിന്ന് ശേഖരിച്ച രേഖകൾക്കും ഡിജിറ്റൽ തെളിവുകൾക്കും പുറമെ ഉദ്യോഗസ്ഥരുടെയും പി.എസ്.സി ചെയർമാന്റെയും മൊബൈൽ ഫോണുകളും പരിശോധിച്ച് സാമ്പത്തിക ഇടപാടുകളോ പരീക്ഷാ മൂല്യനിർണയത്തിൽ അനധികൃത ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണം.

ഒരു പ്രത്യേക ഉദ്യോഗാർഥിയെ മുന്നിലെത്തിക്കാൻ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മനഃപൂർവം ഒഴിവാക്കിയെന്ന പരാതിയുൾപ്പെടെയുള്ള ആരോപണങ്ങളാണ് എസ്‌ഐടി പരിശോധിക്കുന്നത്. സംഭവത്തിന് പിന്നിലെ ആസൂത്രണവും ഇടപെടലുകളും സംബന്ധിച്ച തെളിവുകൾ ശേഖരിക്കുന്നതും പുരോഗമിക്കുകയാണ്.

ഇതിനിടെ, 90-ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിച്ചതോടെ അന്വേഷണസംഘവും വിപുലീകരിച്ചു. അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക സംഘമാണ് പുതിയ പരാതികൾ പരിശോധിക്കുന്നത്. ആവശ്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഓരോ പരാതിയിലും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.നിലവിലെ കേസിൽ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിചേർത്ത് ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.