രമ്യ ഹരിദാസിന്‍റെ യാത്ര തടഞ്ഞു; ബസ് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: ചിറയിൻകീഴ്: യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് സ്ത്രീകൾക്കായി ഒരുക്കിയ സൗജന്യ യാത്ര തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷൻ. യാത്രയ്ക്കായി സജ്ജമാക്കിയ ബസും കമ്മിഷൻ പിടിച്ചെടുത്തു. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായ ഇന്ദിരാ ഗ്യാരണ്ടിയുടെ മാതൃകയിലാണ് സൗജന്യ യാത്ര ഒരുക്കിയിരുന്നത്.
ഇത്തരത്തിൽ സൗജന്യയാത്ര നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതിയെ തുടർന്നാണ് കമ്മിഷൻ നടപടി സ്വീകരിച്ചത്. ചിറയിൻകീഴ് മുതൽ കോരാണി വരെയാണ് ടിക്കറ്റില്ലാതെ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്. എൽഡിഎഫാണ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്.
ചിറയിൻകീഴിൽ നിന്ന് യാത്ര ആരംഭിച്ച ബസിൽ രമ്യ ഹരിദാസും യാത്ര ചെയ്തിരുന്നു. ബസിൽ ഇന്ദിര ഗാരണ്ടി പദ്ധതിയുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ബലൂണുകളും കൊരുത്തിരുന്നു. കോരാണിയിലെത്തിയപ്പോഴാണ് കമ്മിഷൻ ബസ് പിടിച്ചെടുത്തത്. യാത്രക്കാരോട് മറ്റ് ബസുകളിൽ മാറിക്കയറാനും ആവശ്യപ്പെട്ടു. ഫ്ലെക്സ് ബോർഡ് ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികൾ നീക്കം ചെയ്ത ശേഷം മാത്രമേ ബസിന് സർവീസ് നടത്താൻ സാധിക്കൂ എന്നും കമ്മിഷൻ വ്യക്തമാക്കി.