കൊച്ചി മെട്രോയിൽ റെക്കോർഡ് കുതിപ്പ്; യാത്രക്കാരുടെ എണ്ണത്തിൽ 14 ലക്ഷത്തിന്റെ വർധന
കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024 ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025 ൽ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 14,88,019 യാത്രക്കാരുടെ വർധനവ് ആണുണ്ടായിരിക്കുന്നത്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വർഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വലിയതോതിൽ വർധനയുണ്ടാകുന്നുണ്ട്. വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡർ ബസും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.
പുതുവർഷാഘോഷത്തിനൊപ്പം ഇത്തവണ ബിനാലെയും യാത്രക്കാരുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണമായി. ഈ പുതുവത്സരത്തിൽ പുലർച്ചെ രണ്ട് മണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു. 1,39,766 പേരാണ് അന്നേദിവസം മാത്രം മെട്രോയിൽ യാത്ര ചെയ്തത്.
മെട്രോ ഇലക്ട്രിക് ഫീഡർ ബസ്, വാട്ടർ മെട്രോ എന്നിവയിലെല്ലാം കൂടിയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോൾ 1,61,683 പേരാണ്. കഴിഞ്ഞ ഡിസംബർ 31 ന് പ്രതിദിന വരുമാനത്തിന്റെ കാര്യത്തിലും മെട്രോ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
44,67,688 രൂപയായിരുന്നു ഡിസംബർ 31 ന് മെട്രോയുടെ വരുമാനം. ഈ വർഷം ജനുവരി ആദ്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2017 ൽ സർവീസ് ആരംഭിച്ചത് മുതൽ 17.52 കോടിയാളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്.