{"vars":{"id": "89527:4990"}}

ഐപിഎസ് തലപ്പത്തെ അഴിച്ചുപണി; ആഭ്യന്തര വകുപ്പിനെതിരെ അതൃപ്തി പരസ്യമാക്കി മുതിർന്ന ഉദ്യോഗസ്ഥർ

 

തിരുവനന്തപുരം: ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ അതൃപ്തി പരസ്യമാക്കി ഉദ്യോഗസ്ഥർ. നിലവിലെ സ്ഥലംമാറ്റത്തില്‍ അസൗകര്യം അറിയിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ സമിപിച്ചു. വീണ്ടും മാറ്റം വേണമെന്നാണ് ഇരുവരുടെയും ആവശ്യം. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് ടി.നാരായണനും തൃശൂര്‍ റേഞ്ച് ഡിഐജിയായി പോകാനാവില്ലെന്ന് കെ.കാര്‍ത്തികും അറിയിച്ചു.

തൃശൂര്‍ റേഞ്ച് ഡിഐജിയില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി ടി. നാരായണനെ മാറ്റിയത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ആയിരുന്നു കെ.കാര്‍ത്തികിനെ ഇവിടെ നിന്നും തൃശൂര്‍ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റുകയായിരുന്നു. ഇതിനിടെ ഡിജിപി നല്‍കിയ പട്ടികയിലെ പല ഉദ്യോഗസ്ഥര്‍ക്കും നിയമനമില്ലെന്ന ആക്ഷേപവും ഉയര്‍ന്നു. സ്ഥലംമാറ്റം പൊലീസ് ആസ്ഥാനം അറിയാതെയാണെന്ന ആരോപണവും ശക്തമാണ്.

ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കാനാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനമെന്നും ആക്ഷേപമുണ്ട്. മറ്റുജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.അതിനിടെ സ്പെഷ്യല്‍ ബ്രാഞ്ചുകളില്‍ അഴിച്ചുപണി വൈകുന്നതില്‍ അതൃപ്തി ഉയരുന്നുണ്ട്. മാറ്റം വേഗത്തിലാക്കണമെന്നാണ് യുഡിഎഫ് അനുകൂല സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റണമെന്നാണ് ആവശ്യം.