'റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയിൽ; പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണ് അധികാരം'
 

 

മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിലെ അസാധാരണ സംഭവങ്ങൾക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്. സ്പീക്കറെ പരിഹാസപാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയിൽ കാര്യങ്ങൾ നടക്കുന്നത്. മരുമകൻ എത്രത്തോളം പിആർ വർക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ലെന്ന ആധിയാണ് പിന്നിൽ. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനാണ് ശ്രമം

നിയമസഭ നടപടികളെ അട്ടിമറിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ അജണ്ടയാണ് സഭയിൽ നടക്കുന്നത്. ഒരു പേപ്പർ മേശപ്പുറത്ത് വെക്കാൻ സ്പീക്കർ വിളിച്ചപ്പോൾ അതിന് പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാൻ എന്ത് അധികാരമാണ് മന്ത്രി റിയാസിനുള്ളത്. മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്താണ് അധികാരമെന്നും സതീശൻ ചോദിച്ചു.