ശബരിമലയിലെ ഇളക്കി മാറ്റിയ സ്വർണപ്പാളികൾ അടിയന്തരമായി തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി
ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് ഇളക്കിമാറ്റി അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികൾ അടിയന്തരമായി തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. അതേസമയം ശ്രീകോവിലിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.
അനുമതി തേടാതെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയതിൽ ദേവസ്വം ബോർഡ് കോടതിയിൽ മാപ്പപേക്ഷിച്ചു. കാണിക്കയായി ഭക്തർ നാണയങ്ങൾ എറിയുന്നതു മൂലം ദ്വാരപാലക ശിൽപ്പങ്ങൾക്ക് കേടുപറ്റിയതിനാലാണ് അറ്റകുറ്റപ്പണി വേണ്ടി വന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌പോൺസറുടെ ചിലവിൽ അറ്റകുറ്റപ്പണി നടത്തുന്നതെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു
സ്വർണപ്പാളി ഉരുക്കിയതിനാൽ തിരികെ കൊണ്ടുവരുന്നത് പ്രതിസന്ധിയാണെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതോടെയാണ് അടിയന്തരമായി ഇവ തിരികെ എത്തിക്കേണ്ടതില്ലെന്ന നിലപാട് ഹൈക്കോടതി സ്വീകരിച്ചത്.