ശബരിമല സ്വർണപ്പാളി വിവാദം: വിരമിച്ച ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമല സ്വർണപാളി തൂക്കക്കുറവിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി , ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർക്കും കൈമാറരുതെന്നും കോടതി നിർദേശിച്ചു. സ്ട്രോങ്റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അറിയിക്കണം എന്ന് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു.കേസ് ഒക്ടോബർ 15 വീണ്ടും പരിഗണിക്കും.
2019 ൽ സ്വർണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി നേരത്തെ വിമർശിച്ചിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചിരുന്നു.