ശബരിമല സ്വർണക്കൊള്ള കേസ്: എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറിയും തിരുവാഭരണം കമ്മീഷണറുമായ എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റിന് വിലക്കുള്ളത്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ദ്വാരപാലക പാളി കേസിൽ നാലാം പ്രതിയാണ് ജയശ്രീ. മിനിട്‌സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളി കൈമാറിയെന്നാണ് എസ് ഐ ടി കണ്ടെത്തൽ
ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് ജയശ്രീയുടെ വിശദീകരണം. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെയായിരുന്നു ഇവർ ദേവസ്വം സെക്രട്ടറി. ഇതിന് ശേഷം 2020 മെയ് വരെ തിരുവാഭരണം കമ്മീഷണറായും പ്രവർത്തിച്ചു.