ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് സമൻസ് അയച്ച് ഇഡി, മാർച്ചിൽ ഹാജരാകണം
ശബരിമല സ്വർണക്കൊള്ള കേസിൽ, തന്ത്രി കണ്ഠര് രാജീവർക്ക് ഇഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനും സമൻസയച്ചിട്ടുണ്ട്. 21 ഇടങ്ങളിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ തന്ത്രിയുടെ വീട് ഒഴിവാക്കിയത് ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്ത്രിക്ക് സമൻസ് അയച്ചത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ ഇഡി അന്വേഷണം. ഒപ്പം തന്ത്രിക്ക് പുറത്ത് ഉള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
തിരുവല്ല കേന്ദ്രീകരിച്ച് ഒരു സൊസൈറ്റിയിൽ തന്ത്രി പണം നിക്ഷേപിച്ചിരുന്നു. ആ സൊസൈറ്റി പൂട്ടിപ്പോവുകയും തന്ത്രി പണം തിരിച്ച് ചോദിക്കാതിരുന്നതുമൊക്കെ വലിയ സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.