{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള; കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല: കൊള്ളയടിച്ചത് പൂശിയ സ്വർണം

 

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ ശാസ്ത്രീയ പരിശോധന ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നാണ് പരിശോധന ഫലത്തില്‍ പറയുന്നത്. കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം മാത്രമാണെന്നും പരിശോധന ഫലത്തില്‍ പറയുന്നു. ജംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടിയില്‍ നടത്തിയ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു എസ്‌ഐടി പരിശോധനയ്ക്ക് അയച്ചത്. എട്ടോളം സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. പരിശോധന ഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കാമെന്നും കോടതി പറഞ്ഞിരുന്നു. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതി പരാമര്‍ശം നീക്കി ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലായിരുന്നു കോടതിയുടെ പരിഗണനയ്ക്ക് വന്നത്. അപ്പീൽ കോടതി പിന്നീട് പരിഗണിക്കും.