ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്ക് ആശ്വാസം: ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള തന്ത്രി കണ്ഠരര് രാജീവർക്ക് താൽക്കാലിക ആശ്വാസം. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ആവശ്യം കേരള ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. തന്ത്രിക്ക് ജാമ്യത്തിൽ തുടരാമെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുന്ന ചില നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തു.
നേരത്തെ കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചപ്പോൾ "തന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുടെ ഒരു കണിക പോലുമില്ല" എന്ന് നിരീക്ഷിച്ചിരുന്നു. ഈ പരാമർശം അന്വേഷണത്തെ മോശമായി ബാധിക്കുമെന്നും കേസിന്റെ മുന്നോട്ടുപോക്കിന് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ നൽകിയ ഈ അപ്പീൽ ഭാഗികമായി അംഗീകരിച്ച ഹൈക്കോടതി, തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു.
കർശനമായ ഉപാധികളോടെയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ വ്യവസ്ഥകൾ നിലനിൽക്കും.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശിൽപ്പം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്ഐടി അറിയിച്ചു. ഇതിന് പുറമെ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കഴിഞ്ഞ 10 വർഷത്തെ വഴിപാട് രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. വഴിപാട് ഇടപാടുകളിൽ സ്വതന്ത്ര അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.