{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

 

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി. എസ്ഐടിക്കാണ് കോടതി നിർദേശം നൽകിയത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് കോടതി നടപടി. സെപ്റ്റംബർ‌ 3 ന് കേസ് വീണ്ടും പരിഗണിക്കും.

2025 ൽ ദ്വാരപാലക പാളി കടത്താൻ‌ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിൽ നിന്ന് പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്‍റെ രീതി മനസിലായെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇതോടെയാണ് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്.

2019ൽ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണം പൂശിയ നടപടി മറച്ച് വയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്പോൺസർമാരും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൃത്യമായ പദ്ധതിയിലൂടെയാണെന്നും എസ്ഐടി വ്യക്തമാക്കുന്നു.