{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ
 

 

കോടതി പറഞ്ഞാൽ ശബരിമല സ്വർണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

ഇഡി സ്വർണക്കൊള്ളയുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് അറിയിക്കാൻ പോകുന്നത്. കോടതി നിർദേശിച്ചാൽ മാത്രമേ സിബിഐ നടപടികളിലേക്ക് കടക്കുകയുള്ളൂ. സ്വർണക്കൊള്ള സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്ന കേസല്ല. വിവിധ സംസ്ഥാനങ്ങളിൽ കേസുമായി ബന്ധമുണ്ട്. അതിനാൽ നിലവിലെ എസ്ഐടിയ്ക്ക് കേസ് അന്വേഷിക്കാൻ പരിമിതിയുണ്ട്. അതുകൊണ്ട് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരാവസ്തു കടത്ത് സംഘത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടി അന്വേഷിക്കുന്ന ചെന്നൈ വ്യവസായി ഡി മണി എന്നയാൾ പുരാവസ്തു കടത്തുസംഘത്തിന്റെ ഭാഗമെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് സ്മാർട്ട് ക്രിയേഷൻസുമായുള്ള ഇടപാടുകൾ പരിശോധിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.