ശബരിമല സ്വർണക്കൊള്ള: ആരെല്ലാം ഭാഗമായോ അവരിലേക്കെല്ലാം അന്വേഷണം എത്തണമെന്ന് ഹൈക്കോടതി
ശബരിമല സ്വർണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വെച്ചതിലും അന്വേഷണം നടത്താൻ എസ്‌ഐടിക്ക് കോടതി നിർദേശം നൽകി
കേസിൽ എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ശ്രീകോവിലിൽ പുതിയ വാതിൽ വെച്ചതിലും പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടന്നതായാണ് സംശയം. ചെന്നൈയിൽ എന്താണ് നടന്നതെന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തെന്നും കോടതി വിമർശിച്ചു
ആരെല്ലാം സ്വർണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കാനും എസ്‌ഐടിയോട് കോടതി നിർദേശിച്ചു.