ചെങ്ങന്നൂരിൽ സജി ചെറിയാൻ സ്ഥാനാർഥിയാകും; കായംകുളത്ത് യു പ്രതിഭയെ മാറ്റിയേക്കും
നിയമസഭാ തെരഞ്ഞെടുപ്പിലെ ആലപ്പുഴ ജില്ലയിലെ സ്ഥാനാർഥി പട്ടിക ചർച്ച ചെയ്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കും. അരൂരിൽ ദലീമ അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ നാസറിനെയാണ് പരിഗണിക്കുന്നത്. അതേസമയം കായംകുളത്ത് യു പ്രതിഭ മാറിയേക്കും
ബാബുജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ പേരുകളാണ് കായംകുളത്ത് പരിഗണിക്കുന്നത്. അമ്പലപ്പുഴയിൽ എച്ച് സലാമും ആലപ്പുഴയിൽ ചിത്തരഞ്ജനും മത്സരിക്കും. ഒരാഴ്ചക്കുള്ളിൽ തന്നെ സ്ഥാനാർഥി പട്ടിക അന്തിമമാക്കാനുള്ള നീക്കത്തിലാണ് സിപിഎം
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നാല് പേരൊഴികെ ബാക്കിയെല്ലാവരും ജില്ലാ കമ്മിറ്റികളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ എംവി ഗോവിന്ദൻ, ഇപി ജയരാജൻ, പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ എന്നിവരാണ് മാറി നിൽക്കുന്നത്.
സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും മത്സരിക്കും. തൃക്കരിപ്പൂരിൽ എം രാജഗോപാലിന് പകരം വിപിപി മുസ്തഫ മത്സരിച്ചേക്കും. ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുടുങ്ങിയെങ്കിലും പയ്യന്നൂരിൽ ടിഐ മധുസൂദനൻ തന്നെ സ്ഥാനാർഥിയാകും.