സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

 

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണ് വകുപ്പ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിച്ചത്.

തെളിവുകൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും വീഴ്ച്ച വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാദേശിക രാഷ്ടീയ നേതാക്കളുടെ ഫോൺ രേഖകൾ ശേഖരിച്ചില്ല. അന്വേഷണത്തിന് കാലതാമസമുണ്ടാക്കി. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും പലതും പിന്നീട് നഷ്ടമായി. ഒന്നാം പ്രതി പ്രകാശിന്‍റെ മരണത്തിലെ ദുരുഹത ഗൗരവമായി അന്വേഷിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

ഡിവൈഎസ്പിമാർ ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ക്രൈംബ്രാഞ്ച് നടപടിക്കു ശുപാർശ ചെയ്തത്. ഇവർക്കെതിരെ നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും കൈമാറി.