ഡോക്ടറെ വെട്ടിയ സംഭവം: സനൂപ് ഡിപ്രഷനിലായിരുന്നുവെന്ന് ഭാര്യ; രാത്രി ഉറക്കമില്ല, മക്കളെ കെട്ടിപ്പിടിച്ച് കരയും
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ റംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ പറഞ്ഞു. നിയമപരമായി മുന്നോട്ടു പോകുകയാണ് വേണ്ടിയിരുന്നത്. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നുവെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു
ഇതിന് ശേഷം സനൂപ് ഡിപ്രഷനിലായെന്നും ഭാര്യ പറഞ്ഞു. രാത്രിയിൽ ഉറക്കമില്ലാതെ വീടിന് ചുറ്റം നടക്കുമായിരുന്നു. നട്ടപ്പാതിരക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും. മകളുടെ മരണത്തിൽ നീതി വേണമെന്നും റംബീസ ആവശ്യപ്പെട്ടു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരി അനയയുടെ പിതാവാണ് സനൂപ്. കുട്ടിയെ ആദ്യം കാണിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു.
മകൾ മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും റംബീസ വ്യക്തമാക്കി. ഇന്നലെയാണ് സനൂപ് ആശുപത്രിയിലെത്തി ഡോക്ടർ വിപിനെ തലയ്ക്ക് വെട്ടിയത്. പരുക്കേറ്റ വിപിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.