{"vars":{"id": "89527:4990"}}

സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല: കാലു പിടിക്കാനില്ലെന്ന് സുകുമാരൻ നായർ

 

ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള അതൃപ്തി പരസ്യമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി. ഡി. സതീശൻ അഹങ്കാരിയാണെന്നും രണ്ടു തവണ കൂടിക്കാഴ്ച്ചയ്ക്കു വേണ്ടിയുള്ള ആവശ്യം നിരസിച്ചുവെന്നും ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് വാർഷിക ബജറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ആവശ്യപ്പെട്ട് രണ്ട് തവണ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. രണ്ടു തവണയും അനുമതി ലഭിച്ചില്ല. പണ്ട് പല തവണ എൻഎസ്എസ് ആസ്ഥാനത്ത് സുകുമാരൻ നായരെ കാണാനായി കാത്തു നിന്ന വ്യക്തിയാണ് ഇപ്പോൾ നിലപാട് മാറ്റി അഹങ്കാരിയായി മാറിയിരിക്കുന്നതെന്നാണ് വിമർശനം.

തെരഞ്ഞെടുപ്പു കാലത്തു തന്നെ വി.ഡി. സതീശനും സുകുമാരൻ നായരും തമ്മിൽ അകൽച്ചയിലായിരുന്നു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകേണ്ടതില്ലെന്ന സതീശന്‍റെ പ്രസ്താവനയാണ് അസ്വാരസ്യങ്ങൾക്ക് വഴി തെളിച്ചത്.