പിണറായിക്ക് മോദിയുടെ മാനസികാവസ്ഥയെന്ന് സതീശൻ; ബഹളത്തിൽ മുങ്ങി നിയമസഭ
 

 

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളിച്ചയുടനെ പ്രതിഷേധമുയർത്തി പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. നിയമസഭയിലെ തർക്കത്തിൽ സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ഒരു ചർച്ചയും നടന്നില്ല. പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും സതീശൻ വിമർശിച്ചു

പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 11 മണിക്ക് കാര്യോപദേശക സമിതി ചേരും. സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പാർലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണനും സതീശനുമായി സംസാരിച്ചു. എന്നാൽ ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്.