{"vars":{"id": "89527:4990"}}

തീരദേശത്ത് കടലാക്രമണം രൂക്ഷം: പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തു; തൃക്കുന്നപ്പുഴയിൽ പ്രധാന റോഡ് തകർന്നു

 

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടലാക്രമണവും രൂക്ഷമാകുന്നു. മലപ്പുറം പൊന്നാനിയിൽ അഞ്ച് വീടുകൾ കടലെടുത്തപ്പോൾ വെളിയംകോടും പാലപ്പെട്ടിയിലുമായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു.

പൊന്നാനി ഹിളർപ്പള്ളിയിലാണ് അഞ്ച് വീടുകൾ കടലെടുത്തത്. വെളിയംകോട് തണ്ണിത്തുറ–പത്തുമുറി തീരദേശ ഫിഷറീസ് റോഡിന്റെ ഭാഗങ്ങളും കടലാക്രമണത്തിൽ തകർന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തീരദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങൾ ദുരിതത്തിലാകുകയും ചെയ്തു. ഓരോ മഴക്കാലവും കടലാക്രമണ ഭീഷണിയോടെയാണ് പ്രദേശവാസികൾ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, പൊന്നാനിയിൽ കടലാക്രമണം പതിവ് സംഭവമാണെന്നും ഒരു മാസത്തിനകം കടൽഭിത്തി നിർമാണം ആരംഭിക്കുമെന്നും കെ.പി. നൗഷാദലി എം.എൽ.എ അറിയിച്ചു. കടൽഭിത്തി നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.കോഴിക്കോടും കടലാക്രമണം ശക്തമാണ്. തീരദേശത്തെ നിരവധി വീടുകളിൽ കടൽവെള്ളം കയറി ജനജീവിതം ദുരിതത്തിലായി.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ മധുക്കൽ–ചേലക്കാട് റോഡ് പൂർണമായും തകർന്നതോടെ നാനൂറിലധികം കുടുംബങ്ങളുടെ യാത്ര ദുരിതത്തിലായി. പ്രദേശത്ത് അടിയന്തര സംരക്ഷണ നടപടികളും സ്ഥിരം തീരസംരക്ഷണ പദ്ധതികളും നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരവും സുരക്ഷിതമായ പുനരധിവാസവും ഉറപ്പാക്കണമെന്ന് തീരദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.