കോട്ടയത്ത് രണ്ടാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മർദനം; സസ്‌പെൻഡ് ചെയ്യുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്
മലയാളം വായിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി അധ്യാപിക തല്ലിച്ചതച്ചു. കുറുവിലങ്ങാട് എൽ പി സ്കൂൾ വിദ്യാർഥിക്കാണ് അധ്യാപികയുടെ ക്രൂര മർദനമേൽക്കേണ്ടി വന്നത്.
ചൂരൽ കൊണ്ട് അടിയേറ്റ പാടുകളാണ് കുട്ടിയുടെ കാൽ നിറയെ. ഇരുപതോളം പാടുകൾ കുട്ടിയുടെ കാലിലുണ്ടെന്ന് അമ്മ ചൈൽഡ് ലൈന് നൽകിയ പരാതിയിൽ പറയുന്നു. കുറുപ്പന്തറ കളത്തുക്കുന്നേൽ സൗമ്യയുടെ ഇളയ മകൻ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചർ മർദിച്ചത്. കുട്ടിയെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി
കുട്ടി വൈകിട്ട് വീട്ടിലെത്തിയപ്പോൾ രണ്ട് കാലും തടിച്ചു കിടക്കുന്നത് കണ്ടാണ് അമ്മൂമ്മ വിവരം തിരക്കിയത്. ഉടനെ അമ്മൂമ്മ കുട്ടിയുമായി സ്‌കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് ചൈൽഡ് ലൈന് പരാതി നൽകുന്നത്.
അധ്യാപിക മിനി ജോസഫിനെ സസ്‌പെൻഡ് ചെയ്യുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയും എസ് എഫ് ഐയും സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്