{"vars":{"id": "89527:4990"}}

മദ്യപാന സദസിലെ 'രഹസ്യപ്പരച്ചിൽ' വിനയായി; ഗുരുവായൂരിൽ വയോധികയെ കൊന്ന് കിണറ്റിലിട്ട കേസിൽ രണ്ട് പേർ പിടിയിൽ

 

തൃശൂർ: സുഹൃത്തുമായി മദ്യപിക്കുന്നതിനിടെ പ്രതി നടത്തിയ അപ്രതീക്ഷിത വെളിപ്പെടുത്തലിന് പിന്നാലെ ഗുരുവായൂരിലെ വയോധികയുടെ കൊലപാതക വിവരങ്ങൾ പുറത്ത്. ഗുരുവായൂർ കർണ്ണംകോട് (നെന്മിനി) വയോധികയുടെ മൃതദേഹം കഴുത്തിൽ കല്ലുകെട്ടി കിണറ്റിലെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറിനെയും ഇയാളുടെ കൂട്ടാളിയെയും ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കര സ്വദേശിനി സെന്താനവല്ലി (65) ആണ് കൊല്ലപ്പെട്ടത്.

​ശനിയാഴ്ച രാത്രി പതിനൊന്നോടെ പോലീസ് നടത്തിയ പരിശോധനയിലാണ് സെന്താനവല്ലിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഗുരുവായൂർ ക്ഷേത്രപരിസരത്താണ് താമസിച്ചിരുന്നത്.

ചുരുളഴിഞ്ഞത് ഇങ്ങനെ:

​പ്രതിയായ സുരേഷ് കുമാർ സുഹൃത്തിനൊപ്പം ഇരുന്ന് മദ്യപിക്കുന്നതിനിടെ, താൻ ഒരു സ്ത്രീയെ കൊലപ്പെടുത്തി കഴുത്തിൽ കല്ലുകെട്ടി കിണറ്റിലിട്ടതായി വെളിപ്പെടുത്തുകയായിരുന്നു. സുഹൃത്ത് ഈ വിവരം പോലീസിനെ അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.

​തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. സെന്താനവല്ലിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ ഇവർ മരിച്ചെന്ന് കരുതി സുരേഷും കൂട്ടാളിയും ചേർന്ന് മൃതദേഹം കിണറ്റിലേക്ക് തള്ളുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിപുലമായ അന്വേഷണം തുടരുകയാണ്.