ഹോട്ടൽ മുറിയിൽ ടിവിയുടെ ശബ്ദം കൂട്ടിവെച്ച് സിദ്ധിഖിന്റെ ശരീരം മുറിച്ചുമാറ്റി; പ്രതികളെ തിരൂരിലെത്തിച്ചു
 

 

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ധിഖിനെ പ്രതികൾ കൊലപ്പെടുത്തിയത് മുൻകൂട്ടി നടത്തിയ ആസൂത്രണപ്രകാരമല്ലെന്ന് സൂചന. ട്രോളിയും കട്ടറുമൊക്കെ വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഈ സൂചന ലഭിച്ചത്. പണമോ മറ്റോ അപഹരിക്കാനുള്ള ശ്രമത്തിനിടെ സിദ്ധിഖ് കൊല്ലപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കാൻ ചെയ്തതാകാമെന്നാണ് ഇപ്പോഴത്തെ സംശയം

ഹോട്ടൽ മുറിയിൽ ടിവിയുടെ ശബ്ദം കൂട്ടിവെച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. സിദ്ധിഖ് ക്രൂര മർദനത്തിന് ഇരയായെന്നും വ്യക്തമായിട്ടുണ്ട്. ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയായിരുന്ന സിദ്ധിഖ് തിരൂർ സ്വദേശിയാണ്. അട്ടപ്പാടി ചുരംവളവിൽ വെച്ചാണ് രണ്ട് ട്രോളികളിലായി സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തിയത്

സംഭവത്തിൽ ചെന്നൈയിൽ വെച്ച് പിടിയിലായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെ തിരൂർ ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇവർക്ക് പുറമെ ആഷിക്ക് എന്നൊരാളും കസ്റ്റഡിയിലുണ്ട്.