സദാസമയവും കറങ്ങി നടക്കുന്നു, ഹോട്ടലുകളിൽ താമസിക്കുന്നു; സിസ്റ്റർ ലൂസിക്കെതിരെ മോശം പരാമർശങ്ങളുമായി സഭയുടെ സത്യവാങ്മൂലം

സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ മോശം പരമാർശങ്ങളുമായി മാനന്തവാടി ബിഷപും സഭയും കോടതിയിൽ. സഭാ വിരോധികൾക്കൊപ്പം സദാ കറങ്ങി നടക്കുകയും ഹോട്ടലുകളിൽ താമസിക്കുകയും അച്ചടക്കമില്ലാത്ത ജീവിതം നയിക്കുകയുമാണ് ലൂസി
 

സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ മോശം പരമാർശങ്ങളുമായി മാനന്തവാടി ബിഷപും സഭയും കോടതിയിൽ. സഭാ വിരോധികൾക്കൊപ്പം സദാ കറങ്ങി നടക്കുകയും ഹോട്ടലുകളിൽ താമസിക്കുകയും അച്ചടക്കമില്ലാത്ത ജീവിതം നയിക്കുകയുമാണ് ലൂസി കളപ്പുരയ്ക്കൽ എന്ന് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സഭ ആരോപിക്കുന്നു

എഫ് സി സി മഠത്തിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി മാനന്തവാടി മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കോടതി സഭാ അധികൃതർക്ക് നോട്ടീസ് അയച്ചു. നോട്ടീസിനുള്ള മറുപടിയായാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

സഭയുടെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിസ്റ്റർ ലൂസിയുടെ ജീവിതം. കാനോനിക നിയമങ്ങൾക്കെതിരയാണ് ഇവരുടെ പ്രവർത്തനം. കഴിഞ്ഞ ആറ് മാസത്തിനിടെ 51 ദിവസം ഇവർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എവിടെ പോയെന്നോ എങ്ങോട്ടു പോയെന്നോ സഭയെ അറിയിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

എഫ് സി സി മഠത്തിൽ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നത്. ചില സമയങ്ങളിൽ സംസ്‌കാര ശൂന്യരായ സഭാ വിരോധികൾക്കൊപ്പം ഹോട്ടലുകളിലാണ് താമസം. ഇത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ സഭയുടെ തെറ്റായ ആരോപണങ്ങൾ കോടതി തള്ളിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിസ്റ്റർ പ്രതികരിച്ചു