{"vars":{"id": "89527:4990"}}

കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്; വി ഡി സതീശന്‍

 

കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും വി ഡി സതീശന്‍ പറഞ്ഞു. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഐഎം തരംതാഴ്ന്ന കളി കളിക്കുകയാണ്. എന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ട് – വിഡി സതീശന്‍ പറഞ്ഞു. 

താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്‌നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കട്ടേയെന്നാണ്. അദ്ദേഹം എനിക്കെതിരെ ഒരക്ഷരം പറയില്ല. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞതിന് എന്നോട് ചൂടാവുക പോലും ചെയ്തു. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് തന്നെയാണ് മാറ്റിപ്പറയില്ല. മുഖ്യമന്ത്രിയല്ലേ എപ്പോഴും മാറ്റി പറയുന്നത്.

സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോള്‍ പോലും എനിക്ക് പറവൂരുകാര്‍ ഭൂരിപക്ഷം കൂട്ടിത്തന്നിട്ടുണ്ട്. ആരും സുരക്ഷിതനല്ലല്ലോ. എല്ലാം ജനങ്ങളുടെ കൈയിലല്ലേ. ഞാന്‍ ഒരു എതിരാളിയേയും നിസാരനായി കാണുന്നില്ല. നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരും. ഒരു സമയത്തും ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. ഇരട്ടത്താപ്പിന്റെ ആള്‍ രൂപമല്ലേ മുഖ്യമന്ത്രി. ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് കേരളം കണ്ട ഏറ്റവും മോശം ഗവണ്‍മെന്റാണ്. സുനാമി പോലെയാണ് തരംഗം – അദ്ദേഹം പറഞ്ഞു.

കലാശക്കൊട്ട് ദിനത്തില്‍ ഉറച്ച വിജയപ്രതീക്ഷ പങ്കുവയ്ക്കുകയാണ് മൂന്ന് മുന്നണികളും. നൂറില്‍ അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ഭരണത്തുടര്‍ച്ച നേടുമെന്നും നേമത്ത് വിജയിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കേരളമാകെ ബിജെപിക്ക് അനുകൂലമായ പ്രതികരണമെന്ന് BJP സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.