{"vars":{"id": "89527:4990"}}

കാസർകോട് അഞ്ചുവയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് അയൽവാസി, പ്രതി പിടിയിൽ.

 

കാസർകോട്: അഞ്ചുവയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഷൗക്കത്തലിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി രഹസ്യമായി മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി കുട്ടി തുടർച്ചയായി മർദ്ദനത്തിന് ഇരയാകുന്നുണ്ടെന്നാണ് വിവരം.

കുട്ടിയുടെ അമ്മയുടെ രണ്ടാം വിവാഹത്തിന് ശേഷമാണ് മർദ്ദനം തുടങ്ങിയത്. മൂന്ന് വർഷം മുമ്പ് വിവാഹമോചിതയായ അമ്മ, പിന്നീട് ഷൗക്കത്തലിയെ വിവാഹം കഴിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ അയൽവാസി മതിൽക്കെട്ടിന് മുകളിലൂടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് പോലീസ് നടപടിയെടുത്തത്.

നിലവിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോടതി വിധി പ്രകാരം നാല് മാസം മുമ്പാണ് കുട്ടികളെ അമ്മയ്ക്കൊപ്പം വിട്ടയച്ചത്. സംഭവത്തിൽ കുട്ടിയുടെ പിതാവിനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. മർദ്ദനവിവരം താൻ അറിഞ്ഞില്ലെന്നും, അമ്മയുടെ അറിവോടെയാകാം ഈ ക്രൂരത നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.