{"vars":{"id": "89527:4990"}}

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല; യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

 

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികൾ ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.

കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കുവേണ്ടിയാണെന്നും കളക്ടര്‍ പറഞ്ഞു. ചട്ട ലംഘനമുണ്ടായിട്ടില്ല. സ്‌ട്രോങ് റും തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണ്. ക്രമക്കേട് നടന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞയായിരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് നിരോധനാജ്ഞയെന്നും കളക്ടര്‍ പറഞ്ഞു.