ഷാരൂഖിന് ട്രെയിനിനുള്ളിൽ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുന്നു; തിരിച്ചറിയൽ പരേഡ് നടത്തി
 

 

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാരുഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. സാക്ഷികളെ അടക്കം കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. എഡിജിപി എംആർ അജിത് കുമാറും ഐജി നീരജ് കുമാർ ഗുപ്തയും ക്യാമ്പിലുണ്ട്. സാക്ഷികളിൽ നിന്ന് അന്വേഷണസംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം ഷാരുഖിന്റെ വേരുകൾ തേടി ഡൽഹിക്ക് പുറത്തും പോലീസ് പരിശോധന നടത്തി. ഹരിയാനയിലും നോയിഡയിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഷാരുഖിന്റെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ഷാരൂഖ് വീട് വിട്ട് ഇറങ്ങി പോകുകയായിരുന്നുവെന്നാണ് നിഗമനം. 

ഷാരുഖിന് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം പോലീസിന് ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടായിരുന്നു. കണ്ണൂരിൽ വന്നിറങ്ങുമ്പോൾ വസ്ത്രം മറ്റൊന്നായിരുന്നു. ട്രെയിനിനുള്ളിൽ സ്വമേധയാ വസ്ത്രം മാറിയോ അതോ മറ്റാരെങ്കിലും കൊടുത്തതാണോ എന്ന് അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.