അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കി തമിഴ്‌നാട്; കമ്പത്ത് നിരോധനാജ്ഞ, ദൗത്യം നാളെ
 

 

അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. അരിക്കൊമ്പൻ പ്രശ്‌നക്കാരനാണ്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണ്. മയക്കുവെടി വെച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവിൽ പറയുന്നു

അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ളമല വരശ്‌നാട് താഴ് വരയിലേക്ക് മാറ്റാനാണ് നീക്കം. ദൗത്യം നാളെ അതിരാവിലെ തുടങ്ങും. കമ്പത്തെ ജനവാസ മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുമുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കൊമ്പനെ പിന്തുടരുന്നുണ്ട്. ശ്രീവില്ലി പുത്തൂർ-മേഘമല ടൈഗർ റിസർവിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. 

3 കുങ്കിയാനകൾ, പാപ്പാൻമാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവ ചേർന്നാണ് അരിക്കൊമ്പൻ ദൗത്യം നടപ്പാക്കുക. ആന ഇപ്പോളുള്ള നിലയിൽ നിന്ന് മാറാതെ ഇന്ന് നോക്കും. കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനിടെ കൊമ്പന് വനംവകുപ്പ് തെങ്ങോല, വാഴ, വെള്ളം എന്നിവ എത്തിച്ചു നൽകി.